*കെഎസ്ആർടിസിയുടെ "കെ " എന്നാൽ അത് ഇനി മുതൽ "കേരളം" എന്നതിൻ്റെ ചുരുക്കെഴുത്ത്
*കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന് സ്വന്തം.ട്രേഡ്മാർക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും,ലോഗോയും, ആനവണ്ടി എന്ന പേരും,കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്,ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.
*കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോഗിച്ച് വന്നത്..
*എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും അവകാശവാദം ഉയർത്തി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ബഹു:ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നടന്ന നിയമപോരാട്ടത്തിനൊടുവിൽ നീതി കേരളത്തിന് ലഭിച്ചു..
*"ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ കെ എസ് ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി കേരളത്തിന് അനുകൂലമായി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ അതിയായ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.ഇത് കെഎസ്ആർടിസിക്ക് ലഭിച്ച മികച്ച നേട്ടമാണ് " ബഹുമാനപ്പെട്ട ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു*
*കെ എസ് ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ ദ്രുതഗതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് ബഹുമാനപ്പെട്ട കെ എസ് ആർ ടി സി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പല കാര്യങ്ങൾക്കായി നിരവധി പേർ ഉപയോഗിക്കുന്നുണ്ട്, ഇനി മുതൽ അത്തരം നിയമവിരുദ്ധ നടപടികൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു
Comments